ടൊറന്റോ: യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് തീവച്ചതിനു പിന്നാലെ ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരേ ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂലികൾ. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദികളെന്ന് ആരോപിച്ച് ടൊറന്റോയിലെ ഭാരത് മാതാ ക്ഷേത്രത്തിനു സമീപം ഇന്നലെ നയതന്ത്രപ്രതിനിധികളുടെ ചിത്രം പതിച്ച പോസ്റ്റർ സ്ഥാപിച്ചു. ക്ഷേത്രഭാരവാഹികളാണ് ഇതു നീക്കം ചെയ്തത്.
ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ റാലി നടത്തുന്നതിനു തൊട്ടുമുൻപാണ് പോസ്റ്റർ പതിച്ചു ഭീഷണി. ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ, ടൊറന്റോ കോൺസുൽ ജനറൽ അപൂർവ ശ്രീവാസ്തവ, വാൻകൂവർ കോൺസുൽ ജനറൽ മനീഷ് എന്നിവരുടെ ചിത്രങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദികളെന്ന ആരോപണവുമായി ഉയർത്തിയത്.
ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ ക്യാനഡയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപം കഴിഞ്ഞ 19നാണ് അജ്ഞാതരായ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണു നിജ്ജറിനെ കൊലപ്പെടുത്തിയതെന്നാണ് ഖാലിസ്ഥാന്‍വാദികളുടെ ആരോപണം.
യുകെ, ക്യാനഡ, യുഎസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾക്കെതിരേ അടുത്തിടെ പലതവണ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായിരുന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം തുടരുന്നത് നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.