
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു
വാഷിങ്ടൺ: പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വന്‍റിൻ ടരന്‍റിനോയുടെ റിസർവോയർ ഡോഗ്സ്, കിൽ ബിൽ, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനും ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്സെൻ. കാലിഫോർണിയയിലെ മാലിബുവിലുള്ള വസതയിൽ വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയഘാതമാണ് മരണകാരണമെന്നും, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു.
1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമായ മൈക്കല്‍ മാഡ്‌സന്‍ 1983ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വാർ ഗെയിംസി’ലൂടൊണ് സിനിമാ ജീവിതം തുടങ്ങുന്നത്. ടരന്‍റീനോ സിനിമകളിലെ പ്രധാന സാന്നിധ്യമായിരുന്നു മാഡ്സെൻ. സിൻ സിറ്റി, ഡൈ അനദർ ഡേ, ഡോണി ബ്രാസ്കോ, ഫ്രീ വില്ലി, ദ് ഡോർസ്, വാർ ഗെയിംസ്, ദ് ഹേറ്റ്ഫുൾ ഏയ്റ്റ്, വണ്‍സ് അപോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.
1992 ല്‍ റിലീസ് ചെയ്ത ‘റിസർവോയെർ ഡോഗ്‌സ്’ ആണ് മാഡ്സെന്‍റെ കരിയർ തന്നെ മാറ്റി മറിച്ചത്. കില്‍ ബില്ലിന്‍റെ രണ്ടുഭാഗങ്ങളിലും താരം വേഷമിട്ടു. ഇതിനോടകം 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച മാഡ്‌സന്‍, 2024ൽ പുറത്തിറങ്ങിയ മാക്സ് ഡാഗൻ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
2022-ല്‍ മകന്‍റെ ആത്മഹത്യചെയ്തതിനു പിന്നാലെ മാഡ്‌സന്‍, കടുത്ത വിഷാദത്തിലേക്കും ലഹരിക്ക് അടിമയാവുകയായിരുന്നു. മുന്‍ ഭാര്യ ഡിയാനയുടെ ഗാര്‍ഹിക പീഡനപരാതിയില്‍ മാഡ്‌സനെ അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. 2024-ൽ ഭാര്യ ഡിയാനയുമായി വേര്‍പിരിഞ്ഞു.