

'നോ കിങ്സ് '
പ്രതിഷേധത്തിനിടെ വെടി വയ്പ്
file photo
സാൾട്ട് ലേക്ക് സിറ്റി: കഴിഞ്ഞ ജൂമിൽ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന "നോ കിങ്സ് ' പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ വോളന്‍റിയർക്കെതിരെ മന: പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കൂട്ട വെടിവയ്പ് നടത്താൻ സാധ്യതയുള്ള വ്യക്തിയാണെന്നു വിശ്വസിച്ച് മറ്റൊരാൾക്കു നേരെ വെടിയുതിർത്തപ്പോഴാണ് പ്രതിഷേധത്തിൽ പങ്കെടുത്തയാൾ കൊല്ലപ്പെട്ടത്.
പ്രതിയായ മാത്യു ആൾഡർ മൂന്നു തവണ വെടിയുതിർത്തതായി സാൾട്ട് ലേക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സിം ഗിൽ അറിയിച്ചു. ഇതിൽ ഒരു വെടി ആൾക്കൂട്ടത്തിന് അടുത്ത് AR-15 റൈഫിൾ കൂട്ടിച്ചേർക്കുന്നത് കണ്ട ഒരാൾക്ക് നേരെയായിരുന്നു. എന്നാൽ മൂന്നാമത്തെ വെടി അബദ്ധത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആർതർ ഫൊലാസ ആഹ് ലൂവിന്‍റെ മരണത്തിനു കാരണമായി. ഒരു ഭീഷണിയെ തടയാൻ മാരകമായ ബലം പ്രയോഗിക്കാൻ യൂട്ടാ നിയമ പ്രകാരം ആൾഡറിന് അവകാശമുണ്ടെങ്കിലും വലിയ ആൾക്കൂട്ടത്തിനു മുകളിലൂടെയുള്ള അദ്ദേഹത്തിന്‍റെ മൂന്നാമത്തെ വെടി അശ്രദ്ധവും കുറ്റകരവുമാണെന്ന് ഗിൽ അഭിപ്രായപ്പെട്ടു.
ആൾഡറിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സുരക്ഷാ വോളന്‍റിയർ റൈഫിളോടു കൂടിയ വ്യക്തി ജനക്കൂട്ടത്തിനു നേർക്ക് നീങ്ങുകയായിരുന്നതിനാൽ ആ സമയത്ത് വെടിയുതിർക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആഹ് ലൂവിന്‍റെ ഭാര്യ ലോറ ആഹ് ലൂ, ഭർത്താവിന്‍റെ മരണത്തിന് ഉത്തരവാദിത്തം ആവശ്യപ്പെട്ടിരുന്നു. ആൾഡറിനെതിരെ കേസെടുക്കാനുള്ള ഗില്ലിന്‍റെ തീരുമാനം നീതിയുക്തവും ധാർമികവുമാണ് എന്ന് അവർ പ്രതികരിച്ചു.