സകല പിന്തുണയും ഇറാന്; വാംഗ് യീയുമായി ചർച്ച നടത്തി അരാഗ്ചി

വെള്ളിയാഴ്ച കരാർ ഒപ്പു വച്ചതിനു ശേഷമുള്ള രണ്ടാമത്തെ ഘട്ടം കൂടുതൽ കഠിനമായിരിക്കും എന്ന നിരീക്ഷണവും ചർച്ചയിൽ ഉയർന്നു വന്നു.
Araghchi held talks with Wang Yi

വാംഗ് യീയുമായി ചർച്ച നടത്തി അരാഗ്ചി

Updated on

ടെഹ്റാൻ: വെളളിയാഴ്ച ഒപ്പു വയ്ക്കാനിരിക്കുന്ന യുഎസ്-ഇറാൻ താൽക്കാലിക സമാധാന കരാറിന്‍റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മേഖലയിലെ യുദ്ധ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ചും ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

യുഎസ്-ഇറാൻ ചർച്ചകൾ വിജയിപ്പിക്കുന്നതിനായി ബെയ്ജിങ് നൽകിയ പിന്തുണയ്ക്കും ധാരണാപത്രത്തോട് കാണിച്ച ആഭിമുഖ്യത്തിനും അരാഗ്ചി നന്ദി പറഞ്ഞു. ഇറാനും അമെരിക്കയും തമ്മിലുള്ള പുതിയ ധാരണാ പത്രത്തെ വാംഗ് യീ പൂർണ മനസോടെ സ്വാഗതം ചെയ്തു. പ്രശ്നപരിഹാരങ്ങൾക്കായി ഇറാൻ സ്വീകരിച്ച ഉത്തരവാദിത്തമുള്ള നയതന്ത്ര സമീപനത്തെയും ചർച്ച മുന്നോട്ടു കൊണ്ടു പോകാൻ കാണിച്ച താൽപര്യത്തെയും അദ്ദേഹം പ്രശംസിച്ചു.

 All support to Iran

സകല പിന്തുണയും ഇറാന്

ഈ ചരിത്രപരമായ കരാർ കൃത്യമായി നടപ്പിലാക്കുന്നതിനും മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ ഭാഗത്തു നിന്നുള്ള എല്ലാ വിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള അസ്വാഭാവികതകളും തർക്കങ്ങളും പരിഹരിക്കാൻ ചൈന സജീവമായി ഇടപെടാൻ തയാറാണെന്നും വാംഗ് യീ വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ ധാരണാപത്രത്തെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് ഇരു നയതന്ത്രജ്ഞരും സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞു. കരാർ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെടുന്നുണ്ടെന്നും അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പു വരുത്താൻ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഇരു വിദേശകാര്യ മന്ത്രിമാരും സംയുക്തമായി അഭിപ്രായപ്പെട്ടു. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ വെള്ളിയാഴ്ച കരാർ ഒപ്പു വച്ചതിനു ശേഷമുള്ള രണ്ടാമത്തെ ഘട്ടം കൂടുതൽ കഠിനമായിരിക്കും എന്ന നിരീക്ഷണവും ചർച്ചയിൽ ഉയർന്നു വന്നു.

logo
Metro Vaartha
www.metrovaartha.com