

ഇസ്രയേൽ സൈന്യത്തിന്‍റെ പൂർണ പിന്മാറ്റത്തിനായി ലെബനൻ ശ്രമം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നവാഫ് സലാം
ബെയ്റൂട്ട്: അമെരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു പിന്നാലെ ലെബനീസ് മണ്ണിൽ നിന്നും ഇസ്രയേൽ സൈന്യത്തിന്‍റെ പൂർണമായ പിന്മാറ്റത്തിനും തടവിലാക്കപ്പെട്ട ലെബനസീസ് പൗരന്മാരുടെ മോചനത്തിനുമായുള്ള ശ്രമങ്ങൾ രാജ്യം പൂർവാധികം ശക്തമാക്കുമെന്ന് ലെബനസീസ് പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി.
പുതിയ നയതന്ത്ര കരാർ നിലവിലെ യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ സഹായിക്കുമെന്ന പ്രത്യാശിക്കുന്നതായി അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കരാർ യുദ്ധത്തിനു വിരാമമിടുമെന്നും ലെബനീസ് ജനതയ്ക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ട കൊലപാതകങ്ങൾ, നാശനഷ്ടങ്ങൾ, പലായനം, മറ്റു ദുരന്തങ്ങൾ, വേദനകൾ എന്നിവയ്ക്ക് ശാശ്വതമായ അറുതി വരുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു നവാഫ് സലാമിന്‍റെ പ്രതികരണം.
ഈ സമാധാനപരമായ അന്തരീക്ഷം കൈവരിക്കാൻ സംഭാവന നൽകിയ എല്ലാ അന്താരാഷ്ട്ര ശക്തികൾക്കും അദ്ദേഹം ലെബനന്‍റെ നന്ദി അറിയിച്ചു. യുദ്ധത്തെ തുടർന്ന് സ്വന്തം നാടു വിട്ടു പോകേണ്ടി വന്ന ലെബനീസ് ജനത്ക്ക് എത്രയും വേഗം അന്തസോടെയും സുരക്ഷിതമായും തങ്ങളുടെ നഗരങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും മടങ്ങി വരാൻ സാധിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
യുദ്ധത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലെബനീസ് ഭരണകൂടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.