

ഇസ്രയേൽ തകർത്ത ആണവനിലയങ്ങൾ അറ്റകുറ്റപ്പണി നടത്തിയെടുത്ത് ഇറാൻ
file photo
ടെഹ്റാൻ: അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനു നേർക്ക് കഴിഞ്ഞ വർഷം നടത്തിയ ആക്രമണത്തിൽ കേടുപാടു സംഭവിച്ച ആണവ നിലയങ്ങളിൽ ഇറാൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കുന്നതായി റിപ്പോർട്ടുകൾ. ഇസ്ഫഹാൻ, നടാൻസ് എന്നീ ആണവ കേന്ദ്രങ്ങൾക്ക് മുകളിൽ ഇറാൻ പുതിയ മേൽക്കൂര ഉൾപ്പടെ നിർമിച്ചു. പ്ലാനറ്റ് ലാബ്സ് പിബിസി പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യങ്ങളുടെ തെളിവ്.
ടെഹ്റാനിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള നതാൻസ് ആണവ നിലയം ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായിരുന്നു. ജൂണിൽ നടന്ന ആക്രമണത്തിലാണ് ഇസ്രയേൽ ഈ യൂണിറ്റ് നശിപ്പിച്ചത്. പുനർനിർമാണത്തിന്‍റെ ഭാഗമായി നതാൻസിൽ പുതിയ മേൽക്കൂരയുടെ നിർമാണം ഡിസംബറിൽ ആരംഭിച്ച് മാസാവസാനത്തോടെ പൂർത്തിയായതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. എന്നാൽ വൈദ്യുതി സംവിധാനം ഇപ്പോളും തകരാറിലാണെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി ആദ്യം ഇസ്ഫഹാനിലും സമാനമായ ഒരു മേൽക്കൂര നിർമിച്ചിരുന്നു. നതാൻസിനടുത്തുള്ള പിക്കാക്സ് പർവതത്തിൽ തുടർച്ചയായ ഖനനം നടക്കുന്നതായും ചിത്രങ്ങൾ കാണിക്കുന്നു. അവിടെ ഇറാൻ ഒരു പുതിയ ഭൂഗർഭ ആണവകേന്ദ്രം നിർമിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. കഴിഞ്ഞ ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിൽ ബോംബിട്ടു നശിപ്പിച്ച ആണവകേന്ദ്രങ്ങളിൽ നടക്കുന്ന ആദ്യത്തെ പ്രധാന നിർമാണ പ്രവർത്തനമാണിത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധകരെ ഇറാൻ രാജ്യത്തേയ്ക്ക് അനുവദിച്ചിട്ടില്ല.