

ഒരു കുർദിഷ് സൈനികൻ
file photo
ഇറാനെതിരെ യുദ്ധം തുടങ്ങിയതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിലെയും ഇറാഖിലെ അർധ സ്വയംഭരണ കുർദിസ്ഥാൻ മേഖലയിലെയും കുർദിഷ് നേതാക്കളുമായി സംസാരിച്ചതായി റിപ്പോർട്ടുകൾ. ഇറാനിലെ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് യുഎസ് പക്ഷത്തു നിന്നു യുദ്ധം ചെയ്താൽ വിപുലമായ യുഎസ് വ്യോമാക്രമണവും മറ്റ് തരത്തിലുള്ള പിന്തുണയും ട്രംപ് വാഗ്ദാനം ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലും ഇറാനിലുമായി പടർന്നു കിടക്കുന്ന കുർദുകൾക്ക് പ്രധാനമായും രണ്ടു സംഘടനകളാണുള്ളത്. പാട്രിയോട്ടിക് യൂണിയൻ ഒഫ് കുർദിസ്ഥാൻ(പിയുകെ) എന്ന ഇറാഖി കുർദിഷ് പാർട്ടിയും ഇറാനോടു ചേർന്നു നിൽക്കുന്ന കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി(കെഡിപി)യും പിയുകെയുമായും കെഡിപിയുമായും ട്രംപ് സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ കുർദിഷുകൾ ആക്രമണം ആരംഭിച്ചതായി ഇസ്രയേലി അമെരിക്കൻ മാധ്യമങ്ങളിൽ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നെങ്കിലും അവ പിന്നീട് പിൻ വലിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ യുദ്ധത്തിൽ കര ആക്രമണം പരാജയപ്പെട്ടാൽ ഇറാഖിലെ കുർദിസ്ഥാൻ മേഖലയ്ക്കെതിരെയുള്ള ഇറാന്‍റെ പ്രതികരണം എന്താകുമെന്നതിനെ കുറിച്ച് കുർദുകൾ അസ്വസ്ഥരാണ്. അതിനാൽ തന്നെ സൂക്ഷ്മമായ നിലപാടിലാണ് തങ്ങളെന്നും ട്രംപ് വ്യക്തിപരമായി വിളിച്ച് ആവശ്യപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ അഭ്യർഥന കുർദുകൾക്ക് നിരസിക്കാനാകില്ലെന്നും ഒരു മുതിർന്ന പിയുകെ നേതാവ് പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയതു.
ഇറാനിയൻ, ഇറാഖി കുർദുകൾ ദുഷ്‌കരമായ സാഹചര്യത്തിലാണ്. ഇറാനെതിരേ നിൽക്കുന്ന വിമതരായ കുർദ് ഗ്രൂപ്പുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ഇറാൻ. അതിനാൽ തന്നെ കുർദുകൾ അമെരിക്കയോടു ചേർന്നു പോരാടാനാണ് സാധ്യത. ഇറാഖിലെയും സിറിയയിലെയും കുർദുകളെ യുഎസ് പിന്തുണച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാൽ കരയുദ്ധത്തിനായി കുർദുകൾ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.