

ട്രംപും നെതന്യാഹുവും
file photo
ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കത്തിൽ താൻ അമെരിക്കയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ യുദ്ധത്തിൽ യുഎസ് പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് സർക്കാരിനെ താൻ സമ്മർദ്ദത്തിൽ ആക്കിയില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാൻ അവരുടെ ആണവ പദ്ധതി വികസിപ്പിക്കുന്നതിനെ കുറിച്ചോ ആണവ മിസൈലുകൾ വിക്ഷേപണം സംബന്ധിച്ചോ തനിക്ക് ട്രംപിനെ ബോധ്യപ്പെടുത്തേണ്ടി വന്നില്ല. ട്രംപിന് ഇക്കാര്യങ്ങൾ അറിയാവുന്നതും അദ്ദേഹം തന്നോട് വിശദീകരിച്ചതുമാണ്.
ഇറാന്‍റെ വിനാശകരമായ നീക്കം തടയാൻ അമെരിക്കയും ഇസ്രയേലും സംയുക്തമായി നീങ്ങുക മാത്രമേ സാധ്യതയുള്ളെന്ന് താൻ വിശ്വസിച്ചു. യുദ്ധത്തിൽ നഷ്ടപ്പെട്ട യുഎസ് സൈനികരുടെ ജീവന് നെതന്യാഹു ആദരാഞ്ജലി അർപ്പിച്ചു. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സുഗമമാകുന്നതോടെ എണ്ണ വില കുറയും. കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന് അമെരിക്ക ഏറെ കഠിനാധ്വാനം നടത്തുന്നുണ്ട്. തങ്ങളും വേണ്ട സഹായങ്ങൾ നൽകുന്നതായും നെതന്യാഹു കൂട്ടിച്ചേർത്തു.