
കത്തോലിക്കാ സഭയ്ക്ക് മില്ലെനിയൽ കാലത്ത്(1981-96) ലഭിച്ച ആദ്യ വിശുദ്ധനാകും കാർലോ
file photo
വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച ഗോഡ് സ് ഇൻഫ്ലുവൻസർ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെയും ഇറ്റാലിയൻ പർവതാരോഹകനായിരുന്ന പിയർ ജോർജിയോ ഫ്രസാറ്റിയെയും ലിയോ പതിനാലാമൻ മാർപ്പാപ്പ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതോടെ കത്തോലിക്കാ സഭയ്ക്ക് മില്ലെനിയൽ കാലത്ത്(1981-96) ലഭിച്ച ആദ്യ വിശുദ്ധനാകും കാർലോ.
പർവതാരോഹകരുടെ മധ്യസ്ഥനായി ഉയർത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാറ്റി
fie photo
1925ൽ 24ാം വയസിൽ അന്തരിച്ച പിയർ ജോർജിയോ ഫ്രസാറ്റി ഉന്നത കുടുംബാംഗമെങ്കിലും എളിമയിൽ ജീവിക്കാനും പ്രകൃതിയെ സ്നേഹിക്കാനും പർവതങ്ങളിലും പ്രകൃതിയിലും ദൈവത്തെ കാണാനും ശ്രമിച്ചു. താൻ വസ്ത്രം ധരിക്കുന്നതു പോലും ദൈവ മഹത്വത്തിനാണ് എന്നതായിരുന്നു ഫ്രസാറ്റിയുടെ വീക്ഷണം. തന്‍റെ ബസ് ചാർജും ജാക്കറ്റും പോലും പർവതാരോഹക വേളകളിൽ ദരിദ്രർക്കു നൽകാൻ അദ്ദേഹത്തിനു സന്തോഷമേ ഉണ്ടായിരുന്നുള്ളു. ഇന്നു സഭ അദ്ദേഹത്തെ പർവതാരോഹകരുടെ മധ്യസ്ഥനായി ഉയർത്തി.
അസീസിയിൽ ചില്ലു ശവകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്ന അക്യൂട്ടിസിന്‍റെ ഭൗതിക ദേഹത്തിനു സമീപം അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ
file photo
ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ച കാർലോ അക്യൂട്ടിസ് മിലാനിലാണ് വളർന്നത്. സ്വയം കംപ്യൂട്ടർ കോഡിങ് പഠിച്ച അദ്ദേഹം തന്‍റെ 11ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചു കൊണ്ടാണ് വിശ്വാസ പ്രചരണത്തിനു തുടക്കമിട്ടത്. സൈബർ അപ്പസ്തോലൻ എന്നാണ് അക്യൂട്ടിസിനെ സഭ വിശേഷിപ്പിക്കുന്നത്. 2006ൽ കേവലം 15 വയസിൽ രക്താർബുദത്തെ തുടർന്നാണ് അക്യൂട്ടിസ് അന്തരിച്ചത്.
ജീൻസും ഷർട്ടും നൈക്കി ഷൂസുമിട്ട അക്യൂട്ടിസിന്‍റെ ഭൗതിക ദേഹം അസീസിയിൽ ചില്ലു ശവകുടീരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 2020 ഒക്റ്റോബർ പത്തിനാണ് അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.