

പാക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം
കശ്മീർ: പാക് അധിനിവേശ കശ്മീരിൽ സംഘർഷത്തിൽ പതിനൊന്നു പേർ കൊല്ലപ്പെട്ടു. ഇവിടെ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയെ സർക്കാർ നിരോധിച്ചതിനു പിന്നാലെ വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. റാവലകോട്ടിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് പതിനൊന്നു പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആശുപത്രി മോർച്ചറിക്കു മുന്നിൽ ജെഎഎസി അനുകൂലികൾ ഒത്തു കൂടിയതോടെയാണ് അക്രമം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച തീവ്രവാദ വിരുദ്ധ നിയമപ്രകാരം പ്രാദേശിക ഭരണകൂടം നിരോധിത സംഘടനയായി പ്രഖ്യാപിച്ച ജെഎഎസിയുമായി ബന്ധമുള്ള പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസും അർധ സൈനിക വിഭാഗവും നീക്കം നടത്തിയതാണ് സംഘർഷത്തിനു കാരണമായത്.
ആക്രമണത്തിനിടെ നാലു പൊലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രികനും കൊല്ലപ്പെട്ടു. തുടർന്ന് നിയമപാലകർ നടത്തിയ തിരിച്ചടിയിലാണ് ആറു പ്രതിഷേധക്കാർ കൊല്ലപ്പട്ടത്-പൂഞ്ച് സെക്റ്ററിലെ കമ്മീഷണർ സർദാർ വഹീദ് ഖാൻ പറയുന്നു.ഇരുപത്തിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും അൻപതോളം പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ സ്ഥിരീകരിച്ചു.