

കാബൂളിലെ ആശുപത്രിക്കു നേരെ പാക് വ്യോമാക്രമണം
file photo
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഒരു ആശുപത്രിക്ുക നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ. 250 പേർക്കു പരിക്കേറ്റതായും സമാൻ കൂട്ടിച്ചേർത്തു. എന്നാൽ അഫ്ഗാനിസ്ഥാന്‍റെ ആരോപണം പാക്കിസ്ഥാൻ നിഷേധിച്ചു.
കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചു വന്നിരുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമായതായും സമാൻ പറഞ്ഞു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ വക്താവ് മൊഷറഫ് സെയ്ദി അഫ്ഗാനിസ്ഥാന്‍റെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാന രഹിതം എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. ആക്രമണങ്ങൾ തീവ്രവാദ കേന്ദ്രങ്ങളെ ആണ് ലക്ഷ്യമിട്ടതെന്നും ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ പാക്-അഫ്ഗാൻ സംഘർഷം കൂടുതൽ ശക്തമാകുകയാണ്. അതിർത്തിക്കടുത്ത് അടുത്തിടെയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകൾ തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്നതായാണ് പാക് ആരോപണം. എന്നാൽ താലിബാൻ സർക്കാർ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി. തീവ്രവാദത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാനം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഇപ്പോൾ ഏറ്റുമുട്ടലുകൾ മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്.