
ശ്രീഹരി സുകേഷ് (23)
വിന്നിപെഗ് (ക്യാനഡ): പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഫ്ലൈറ്റ് പരിശീലന വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. കനേഡിയൻ പൗരയായ സാവന്ന മെയ് റോയ്സ് (20) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനി.
ക്യാനഡയിലെ മാനിട്ടോബ വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) അറിയിച്ചു.
കൂട്ടിയിടിക്കു പിന്നാലെ 2 വിമാനങ്ങൾക്കും തീപിടിച്ച് പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് 400 മീറ്റർ അകലെയുള്ള ഒരു വയലിൽ തകർന്നുവീണു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്‍റെ സിങിൾ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിന് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.