ശരീരത്തിൽ ചൂടുളള കോഫി മറിഞ്ഞ് ഗുരുതര പരുക്ക്; 415 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ നിന്ന് ഓർഡർ എടുക്കുന്നതിനിടയിൽ ചൂടുളള കോഫിയിൽ നിന്നു ഗുരുതരമായി പൊളളലേറ്റ ഡെലിവറി ഡ്രൈവർക്ക് 415 കോടി രൂപ നൽകണമെന്ന് കോടതി കാലിഫോർണിയ ജൂറി സ്റ്റാർബക്സിനോട് ഉത്തരവിട്ടു.
2020 ൽ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് മൈക്കൽ ഗാർഷ്യ എന്ന യുവാവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. ഓർഡർ എടുക്കുന്നതിനിടയിൽ ജീവനക്കാരന്‍റെ ശരീരത്തിലേക്ക് ചൂടുളള കോഫി മറിയുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊളളലേൽക്കുകയുമായിരുന്നു.
യുവാവിന്‍റെ ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും ഇത് കാരണമായിട്ടുണ്ട്. പൊളളലേറ്റപ്പോൾ ജീവനക്കാരന് നൽക്കേണ്ട ശ്രദ്ധ പോലും സ്റ്റാർബക്സ് നൽകിയിട്ടില്ല. അത് യുവാവിന്‍റെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാക്കിയെന്ന് കോടതി റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാരൻ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസിക ക്ലേശം, അപമാനം, വൈകാരിക ക്ലേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
എന്നാൽ, കോടതിവിധിയെ അംഗീകരിക്കാൻ കഴിയില്ല എന്ന് സ്റ്റാർബക്സ് വ്യക്തമാക്കി. മേൽക്കോടതിയിൽ നിലവിലെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വ്യക്തമാക്കി.