

അഞ്ച് സൈനികരെ വിവാഹം കഴിച്ചു, അഞ്ച് പേരും മരിച്ചു; റഷ്യയെ കാർന്നു തിന്നുന്ന 'ബ്ലാക്ക് വിഡോസ്'
സെന്‍റ് പീറ്റേഴ്സ്ബർഗ്: അസാധാരണമായൊരു തട്ടിപ്പ് പടർന്നു പന്തലിച്ചിരിക്കുകയാണിപ്പോൾ റഷ്യയിൽ. യുദ്ധത്തിനൊരുങ്ങുന്ന സൈനികരെ വിവാഹം കഴിച്ച് അവർ മരണപ്പെടുമ്പോൾ ലഭിക്കുന്ന ധനസഹായം തട്ടിയെടുക്കുന്ന 'ബ്ലാക് വിഡോസ്' മൂലം ദുരിതത്തിലാവുകയാണ് സൈനികരുടെ ബന്ധുക്കളും കുട്ടികളും. യുദ്ധത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് സൈനികർ മരിച്ചതോടെയാണ് ബ്ലാക് വിഡോ തട്ടിപ്പ് പുറത്തു വന്നത്. അഞ്ച് സൈനികരുടെയും മരണാനന്തര ധനസഹായത്തിന് അർഹയായത് ആശുപത്രിയിലെ നഴ്സ് ആയിരുന്നു.
മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അഞ്ചു പേരെയും ആ സ്ത്രീ വിവാഹം കഴിച്ചിരുന്നു. സൈനികർ മരിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് അവർ നിയമപരമായി വിവാഹം നടത്തിയത്. അഞ്ച് പേരും ഒന്നിച്ചു മരിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. അതോടെ നഴ്സിനെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. ബ്ലാക് വിഡോസ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ പേർ പരാതികളുമായി മുന്നോട്ടു വരുകയും ചെയ്തു. 59 വയസുള്ള അച്ഛൻ വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരമറിഞ്ഞപ്പോൾ തകർന്നു പോയെന്ന് സൈനികന്‍റെ മകളായ മരിയ പറയുന്നു. യുക്രൈൻ യുദ്ധത്തിനിടെയാണ് മരിയയുടെ പിതാവ് മരിച്ചത്.
അങ്ങനെയൊരു വിവാഹത്തെക്കുറിച്ചോ വധുവിനെക്കുറിച്ച് അച്ഛൻ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നും താനവരെ കണ്ടിട്ടില്ലെന്നും മരിയ പറയുന്നു. മരിയയുടെ അച്ഛനേക്കാൾ 22 വയസു കുറവുള്ള സ്ത്രീയാണ് അയാളുടെ മരണാനന്തര ധനസഹായത്തിന് അർഹയായിരിക്കുന്നത്. സൈനികർ മരിച്ചാൽ അവരുടെ ബന്ധുക്കൾക്ക് അഞ്ച് മില്യൺ റൂബിൾ ആണ് റഷ്യ ധനസഹായമായി നൽകുന്നത്. ഈ പണം സ്വന്തമാക്കുന്നതിനായാണ് സ്ത്രീകൾ വലിയ രീതിയിൽ തട്ടിപ്പു നടത്തുന്നത്. ബന്ധുക്കളാരുമില്ലാത്ത അനാഥരായ യുവാക്കളെ തേടിപ്പിടിച്ച് അവരെ വിവാഹം കഴിപ്പിച്ചതിനു ശേഷം സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിധത്തിലുള്ള സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.