
പാക്കിസ്ഥാനിൽ വന്‍ മിന്നൽപ്രളയം; 250 ലധികം മരണം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 250 ലധികം ആളുകൾ മരിച്ചു. നിരവിധി പേരെ കാണാതായി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ബുണർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. 157 പേരാണ് ഈ പ്രദേശത്ത് മാത്രം മരിച്ചത്. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും ഗ്രാമങ്ങളും ഒലിച്ചുപോയി. തുടർന്ന് ബുണറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതേസമയം രക്ഷാപ്രവർത്തകർ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. പ്രദേശത്ത് നിന്നും ഇതുവരെ 100 ലധികം മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെടുത്തു.
ഇതിനിടെ, ബജൗറില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്റ്റർ തകര്‍ന്നുവീണ് 2 പൈലറ്റുമാരും മരിച്ചു. ഗ്ലേസ്യല്‍ തടാകത്തിന്‍റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയൽ ജില്ലയായ മൻസെഹ്രയിൽ, സിറാൻ താഴ്‌വരയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടന്ന 2,000 ത്തോളം വിനോദസഞ്ചാരികളെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.