

പോപ്പ് ലിയോ പതിനാലാമൻ
file photo
വത്തിക്കാൻ സിറ്റി: നോമ്പുകാലത്ത് പ്രാർഥനയോടെയും കാരുണ്യത്തോടെയും ജീവിതം മുന്നോട്ടു നയിക്കണമെന്ന് ലിയോ മാർപ്പാപ്പ. ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. നോമ്പുകാലത്ത് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെൽഫോണുകളും കുറച്ചു നേരം ഒഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും മാർപ്പാപ്പ പറഞ്ഞു. ദൈവവചനത്തെ നമ്മുടെ ഹൃദയത്തിൽ ചേർത്ത് നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സ്വരം കേൾക്കാം.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർ, പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കി വയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കു വയ്ക്കാൻ നമുക്കു കഴിയുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.