
യുക്രെയ്നിനായി പുടിന് മെലാനിയയുടെ ഹൃദയം തൊടുന്ന കത്ത്
getty images
വാഷിങ്ടൺ: യുദ്ധത്തിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന കൊടിയ ദുരിതത്തെ കുറിച്ച് ഓർമിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്, യുഎസ് പ്രഥമ വനിതയുടെ കത്ത്. ഹൃദയം തൊടുന്ന വരികളാണ് മെലാനിയ ട്രംപ് പുടിന് നൽകിയ കത്തിൽ കുറിച്ചിരിക്കുന്നത്. അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് തന്‍റെ ഭാര്യ മെലാനിയയുടെ കത്ത് പുടിന് കൈമാറിയത്.
യുക്രെയ്നിന്‍റെ പേര് പരാമർശിക്കാതെയാണ് മെലാനിയ കത്തെഴുതിയിരിക്കുന്നത്. യുദ്ധത്തിനിടയിൽ കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിക്കാൻ പുടിനെ പ്രേരിപ്പിക്കുന്നതാണ് കത്ത്. സമാധാനം പുന:സ്ഥാപിച്ച് ആ കുഞ്ഞുങ്ങളുടെ ചിരി വീണ്ടെടുക്കാനും മെലാനിയ ആഹ്വാനം ചെയ്യുന്നു.
കത്തിലെ വരികൾ ഇങ്ങനെയാണ്: "എല്ലാ കുഞ്ഞുങ്ങളും, അവർ ഗ്രാമത്തിൽ ജനിച്ചാലും നഗരത്തിൽ ജനിച്ചാലും ഒരുപോലെയാണ്. അവർ നല്ല സ്വപ്നങ്ങൾ കാണുന്നു. സ്നേഹവും സംരക്ഷണവും ആഗ്രഹിക്കുന്നു. മാതാപിതാക്കൾ എന്ന നിലയിൽ അടുത്ത തലമുറയുടെ പ്രതീക്ഷ വളർത്തേണ്ടത് നമ്മുടെ കടമയാണ്. നേതാക്കളെന്ന നിലയിൽ നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. എല്ലാവർക്കും അന്തസോടെ ജീവിക്കാൻ കഴിയുന്ന ഒരു ലോകം നിർമിച്ചെടുക്കാൻ നാം പരിശ്രമിക്കണം. അങ്ങനെ ഓരോ ജീവനും സമാധാനത്തിലേയ്ക്ക് ഉണരും. അവരുടെ ഭാവി തന്നെ പൂർണമായി സംരക്ഷിക്കപ്പെടും. ഓരോ തലമുറയുടെയും പിൻഗാമികളായ കുഞ്ഞുങ്ങൾ ജീവിതം ആരംഭിക്കുന്നത് വിശുദ്ധിയോടെയാണ്. പ്രത്യയശാസ്ത്രങ്ങൾക്കും അതീതമാണ് കുഞ്ഞുങ്ങളുടെ നിഷ്കളങ്കത. ഇന്നത്തെ ലോകത്ത് ചില കുട്ടികൾ നിശബ്ദമായി ചിരിക്കാൻ നിർബന്ധിതരാകുന്നു. അവരുടെ ചുറ്റും ഇരുട്ടാണെങ്കിലും. പുടിൻ, നിങ്ങൾക്ക് ആ കുഞ്ഞുങ്ങളുടെ മനോഹരമായ ചിരി പുന:സ്ഥാപിക്കാൻ കഴിയും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ മനുഷ്യത്വത്തെയാണ് നിങ്ങൾ സേവിക്കുന്നത്.' മെലാനിയ കത്തിൽ പറയുന്നു.