ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യവ്യാപകമായി മൊബൈൽ ഫോൺ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
രാജ്യത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ക്രമസമാധാനം പരിപാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി രാജ്യത്തുടനീളമുള്ള മൊബൈൽ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. പതിനായിരക്കണക്കിന് സൈനികർ പോളിംഗ് സ്റ്റേഷനുകളിലുൾപ്പെടെ രാജ്യത്തുടനീളം ഡ്യൂട്ടിയിലുണ്ട്. സുരക്ഷാ ആവശ്യങ്ങൾക്കായി ഇറാനുമായും അഫ്ഗാനിസ്ഥാനുമായും ഉള്ള അതിർത്തികൾ അടച്ചതായും പാകിസ്ഥാൻ അറിയിച്ചു.
ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്ഥാനാർഥികളുടെ ഓഫീസിന് പുറത്ത് നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. മുൻ പ്രധാനമമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ നിന്ന് പോസ്റ്റൽ വോട്ടു രേഖപ്പെടുത്തി. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.