
അബുദാബി: 107 മില്യൺ ദിർഹത്തിന്‍റെ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽപ്പെട്ട അറബ് രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്കെതിരേ കേസെടുത്തു. ഇവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. കുറ്റവാളികൾക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.
വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 12 കമ്പനികളും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്‌സ്, കസ്റ്റംസ് എന്നിവയിൽ നിന്നുള്ള ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്താൻ പ്രതികൾ ഒരു ക്രിമിനൽ സംഘം രൂപീകരിച്ചതായി അറ്റോർണി ജനറലിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഫെഡറൽ പ്രോസിക്യൂഷൻ ഫോർ ടാക്‌സ് ഇവേഷൻ ക്രൈംസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
തങ്ങളുടെ ക്രിമിനൽ പദ്ധതിക്കായി കമ്പനികളുടെ പേരിലുള്ള വ്യാജ രേഖകൾ കുറ്റവാളികൾ ഉപയോഗിച്ചു. വാറ്റ് അടച്ചെന്നും, വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നും വ്യാജമായി അവകാശപ്പെട്ട് സാങ്കൽപ്പിക വസ്തുക്കളുടെ മൂല്യവർധിത നികുതി (വാറ്റ്) നിയമ വിരുദ്ധമായി റീഫണ്ടിന് ക്ലെയിം ചെയ്യാനും ശ്രമിച്ചു. ഫെഡറൽ ടാക്‌സ് അതോറിറ്റിക്ക് അയയ്‌ക്കേണ്ട ഇറക്കുമതി വാറ്റ് തുകയും പ്രതികൾ ദുരുപയോഗം ചെയ്തു. പ്രതികൾ ദുരുപയോഗം ചെയ്ത ആകെ തുക 107 ദശലക്ഷം ദിർഹത്തിലധികമാണെന്ന് അധികൃതർ അറിയിച്ചു.