
ചൈനീസ് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനു കൂടുതൽ രാജ്യങ്ങളിൽ നിരോധനം. യുകെയിലും ന്യൂസിലൻഡിലും പാർമെന്‍റേറിയൻമാരുടെയും ഗവൺമെന്‍റ് ഉദ്യോഗസ്ഥരുടെയും ഫോണുകളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി. എന്നാൽ ടിക് ടോക്കിന്‍റെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും ഡേറ്റാ ചോർച്ചയെക്കുറിച്ചും യുഎസ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നു ചൈന ആരോപിക്കുന്നു.
അമെരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷന്‍റെയും റിപ്പോർട്ട് പ്രകാരം ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് ഡാറ്റ ഷെയർ ചെയ്യാനുളള സാധ്യതയുണ്ട്. ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ഷെയർ ചെയ്യപ്പെടാം. ഇത്തരം സാഹചര്യത്തിൽ തന്ത്രപ്രധാനമായ പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥർ ടിക് ടോക് ഉപോയഗിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാവാം.
ഇന്ത്യ, യുഎസ്, കാനഡ തുടങ്ങി എട്ടോളം രാജ്യങ്ങൾ ടിക് ടോക്കിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തായ് വാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ടിക് ടോക്കിന് താൽക്കാലിക വിലക്കുണ്ട്. ഉദ്യോഗസ്ഥരുടെ മൊബൈലുകളിൽ യൂറോപ്യൻ യൂണിയനും ടിക് ടോക്കിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.