

റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. 1400 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഓദ്യോഗിക സ്ഥിരീകരണം. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിലയിരുത്തൽ. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണം നടത്തുമെന്നും ദുരിത ബാധിതർക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പു വരുത്തുമെന്നും മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് ഉണ്ടായത്. സെക്കൻഡുകളോളം ഭൂചലനത്തിന്‍റെ പ്രകമ്പനം നില നിന്നതായി പ്രദേശവാസികൾ പറയുന്നു. റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മരുകേഷിന്‍റെ സമീപ പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.