

ബാധയൊഴിപ്പിക്കലിനിടെ മകളെ കൊന്നു; അമ്മയെ വെറുതെ വിട്ട് കോടതി
representative image
ഗ്വാങ്ഡോങ്: ബാധയൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകളെ കൊലപ്പെടുത്തിയ അമ്മയെ കുറ്റവിമുക്തയാക്കി കോടതി. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻസെനിലാണ് സംഭവം. ലി എന്ന യുവതിയും മൂത്ത മകളും ചേർന്ന് ഇളയ മകളുടെ ബാധയൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കൊല്ലപ്പെടുകയായിരുന്നു. കേസിൽ ആദ്യം ഇരുവർക്കും നാലുവർഷം ശിഷയായിരുന്നു കോടതി വിധിച്ചിരുന്നത്.
ലിയും പെൺമക്കളും കടുത്ത അന്ധവിശ്വാസികളായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഭൂത - പ്രേത ബാധകൾ ശരീരത്തിൽ കയറിപറ്റുകയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി ഇവർ വിശ്വസിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ലിയുടെ ഇളയ മകൾ ഷീ തന്‍റെ ദേഹത്ത് ബാധ കയറിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും അമ്മയോടും സഹോദരിയോടും പറയുകയായിരുന്നു. ഇത് പ്രകാരം മന്ത്രങ്ങൾ ഉരുവിട്ട് അമ്മയും സഹോദരിയും ചേർന്ന് ഷീയുടെ നെഞ്ചിൽ ശക്തിയായി അമർത്തുകയായിരുന്നു ഒപ്പം വായ ബലമായി തുറന്ന് വെള്ളമൊഴിച്ച ശേഷം ഛർദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ചടങ്ങിന് ശേഷം ബാധ തന്നെ വിട്ട് പോയെന്നും നാളെ വീണ്ടും ഇത് ചെയ്യണമെന്നും ഷീ പറഞ്ഞു. എന്നാൽ അടുത്ത ദിവസം രാവിലെ ഷീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ലി പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഷീയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആന്തരിക രക്തദ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ.
മകളെ കൊല്ലണമെന്ന് ലിക്ക് ഉദ്ദേശമില്ലായിരുന്നെന്നും വിശ്വാസപ്രകാരമുള്ള നടപടിയാണെന്നും നിരീക്ഷിച്ച കോടതി ലിയുടെയും മൂത്ത മകളുടെയും ശിക്ഷ റദ്ദ് ചെയ്ത് അവരെ വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു.