
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി 90-ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. അപകട സമയത്ത് 130 ഓളം ആളുകളാണ് ഫെറിയിൽ യാത്ര ചെയ്തിരുന്നത്. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 5 പേരെ രക്ഷപ്പെടുത്തി.
ആളുകൾ തിങ്ങിനിറഞ്ഞതിനാലും യാത്രക്കാരെ കയറ്റാൻ യോഗ്യമല്ലാത്തതിനാലുമാണ് ബോട്ട് അപകടത്തിൽ പെട്ടതെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. പ്രവിശ്യയിലെ ലുംഗയിൽ നിന്ന് നമ്പുല തീരത്ത് മൊസാംബിക് ദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ട്. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.