

ട്രംപും നെതന്യാഹുവും തമ്മിൽ യുദ്ധ ലക്ഷ്യങ്ങളിൽ വൈരുദ്ധ്യം
file photo
ദോഹ: ഇറാനെതിരായ സൈനിക നടപടികളിൽ അമെരിക്കയും ഇസ്രയേലും തമ്മിൽ ഗൗരവകരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ഇറാൻ വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യങ്ങൾ ഉണ്ടെങ്കിലും സൈനിക മുൻഗണനകളിലും രാഷ്ട്രീയ നിലപാടുകളിലും ട്രംപും നെതന്യാഹുവും രണ്ടു തട്ടിലാണെന്ന് അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി ചൂണ്ടിക്കാട്ടുന്നു.
ഇറാൻ ആണവ പദ്ധതിയോടൊപ്പം അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഷിയും പൂർണമായും തകർക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. എന്നാൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുൻഗണന പശ്ചിമേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
എന്നാലത് അമെരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. യുദ്ധം നീണ്ടു പോകുന്നത് അമെരിക്കയ്ക്കു മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപിനായുള്ള പോരാട്ടമാണെങ്കിലും അമെരിക്കയ്ക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിനാണ് താൽപര്യം.
ഇസ്രയേലിന്‍റെ സൈനിക നീക്കങ്ങൾ അമെരിക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും ട്രംപ് ഭരണകൂടത്തിനുണ്ട്. വരും ദിവസങ്ങളിൽ ഈ രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധഗതിയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. സഖ്യ കക്ഷികൾക്കിടയിലെ ഈ വിള്ളൽ ഇറാന് അനുകൂലമാകുമോ എന്ന ചർച്ചകളും സജീവമാണ്.