

ഭീകര വേട്ട തുടരുമെന്ന പ്രതിജ്ഞയുമായി ഇയാൽ സമീർ
ഗാസ മുനമ്പിൽ ഹമാസ് നേതാവും ഭീകര ഗ്രൂപ്പിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനുമായ ഇസ് അൽ-ദിൻ അൽ- ഹദ്ദാദിന്‍റെ കൊലപാതകത്തെ പ്രശംസിച്ച് ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ. ഭീകരർ തിരിച്ചടിച്ചേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും സതേൺ കമാൻഡിനോട് അദ്ദേഹം നിർദേശിച്ചു.
സതേൺ കമാൻഡ്, ഇന്‍റലിജൻസ് ഡയറക്റ്ററേറ്റ്, വ്യോമസേന, ഷിൻ ബെറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ഐഡിഎഫിന്‍റെ ഒരു പ്രധാന പ്രവർത്തന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തിയ ബന്ദികളുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ പ്രധാന വ്യക്തികളിൽ ഒരാളും ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനുമായ മുഖ്യ ഭീകരനായ ഇസ് അൽ-ദിൻ-അൽ-ഹദ്ദാദിന്‍റെ പേര് പല തവണ ഉയർന്നു വന്നതായി ഐഡിഎഫ് മേധാവി പറഞ്ഞു.
ഇന്നു തങ്ങൾ അവനെ പിന്തുടർന്ന് ആക്രമിച്ച് ഇല്ലാതാക്കുന്നതിൽ വിജയിച്ചതായും ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് കാരണമായ എല്ലാവരെയും ഐഡിഎഫ് പിന്തുടരുകയും ആക്രമിക്കുകയും കണക്കുകൾ തീർക്കുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടാതെ ഉയർന്ന പ്രവർത്തന സന്നദ്ധത നിലനിർത്തണമെന്നും ഇസ്രയേൽ സൈന്യത്തെയോ രാജ്യത്തെയോ ഉപദ്രവിക്കാനുള്ള ഏതൊരു ശ്രമത്തിനും ഉടനടി തിരിച്ചടി നൽകാനും സമീർ സതേൺ കമാൻഡിനോട് നിർദേശിച്ചതായും സൈന്യം കൂട്ടിച്ചേർത്തു.