

അമെരിക്ക-ഇറാൻ ആണവ ചർച്ച രണ്ടാം ഘട്ടം ജനീവയിൽ
Photo: Iranian Foreign Ministry via AP
ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തുന്നതിനായി രണ്ടാംഘട്ട ചർച്ച ചൊവ്വാഴ്ച നടത്തും. ജനീവയാണ് വേദി. ഇതിനിടെ മധ്യേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനി കപ്പൽ കൂടി അയച്ചു കൊണ്ട് ഇറാനി മേഖലയിൽ കൂടുതൽ സേനാ വിന്യാസം നടത്തിയിരിക്കുകയാണ് അമെരിക്ക.
ഒമാന്‍റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടക്കുന്നത്. ആണവ പ്രശ്നത്തിൽ പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസിന്‍റെ പശ്ചിമേഷ്യാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും അമെരിക്കയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഇറാന്‍റെ ആണവ പദ്ധതി ഊർജ്ജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാ വിഷയമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്റ്റർ ഹമീദ് ഗൻബാരി പറഞ്ഞു. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളിൽ ഇളവു വരുത്തിയാൽ ആണവ പദ്ധതിയിലും ചില വിട്ടുവീഴ്ചകൾ ആകാമെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മജീദ് തക്ത് റാവൻജി വ്യക്തമാക്കി.
ഇരു കൂട്ടർക്കും ഗുണകരമാകുന്ന ഉടമ്പടിയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഒരു വശത്ത് ആണവ ചർച്ചയ്ക്ക് ഒരുങ്ങുമ്പോൾ ലോകത്തെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് കരീബിയൻ കടലിൽ നിന്ന് പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുകയാണ്.