

യുദ്ധത്തിനും ചർച്ചയ്ക്കും ഒരുപോലെ തയാർ: ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായുള്ള കടുത്ത ഭിന്നതകൾക്കിടയിൽ സൈനിക നീക്കം, ജനകീയ ഐക്യം, നയതന്ത്രം എന്നീ മൂന്ന് പ്രധാന തൂണുകളിൽ അധിഷ്ഠിതമായ തന്ത്രങ്ങളുമായി ഇറാൻ. രാജ്യം വീണ്ടുമൊരു യുദ്ധക്കളത്തിലേക്ക് ഇറങ്ങാൻ പൂർണ്ണ സജ്ജമാണെന്നും, അതേസമയം തന്നെ നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ അടച്ചിട്ടില്ലെന്നുമുള്ള പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി.
രണ്ടു രാജ്യങ്ങളും തമ്മിൽ ഒരു തുറന്ന യുദ്ധമുണ്ടായാൽ അത് പശ്ചിമേഷ്യയെയും ലോകത്തെയും മുഴുവൻ ബാധിക്കുന്ന വൻ ദുരന്തമായിരിക്കുമെന്ന് ഇറാനു നന്നായി അറിയാം. അതു കൊണ്ടു തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമൂസിന്‍റെ നിയന്ത്രണം അത്ര എളുപ്പത്തിൽ ഇറാൻ വിട്ടു കൊടുക്കില്ല.
അമെരിക്കയെ പ്രതിരോധിക്കാനും സമ്മർദ്ദത്തിൽ ആക്കാനുമുള്ള തങ്ങളുടെ ഏറ്റവും വലിയ ആയുധം ഹോർമൂസ് കടലിടുക്കാണെന്ന് ടെഹ്റാൻ വിശ്വസിക്കുന്നു. തങ്ങൾക്കെതിരേ എന്തെങ്കിലും നീക്കമുണ്ടായാൽ മേഖലയിലെ അമെരിക്കൻ സൈനിക താവളങ്ങൾ ഊർജ സംഭരണശാലകൾ, അമെരിക്കയുമായി ബന്ധമുള്ള മറ്റ് ആസ്തികൾ എന്നിവയ്ക്കു നേരെ നേരിട്ടോ അല്ലാതെയോ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഇറാന്‍റെ ഭീഷണി.
കഴിഞ്ഞ ദിവസങ്ങളിൽ ഐആർജിസി പുറത്തു വിട്ട പ്രസ്താവനയിൽ അമെരിക്കയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിലും ശക്തവും മാരകവുമായ രീതിയിലായിരിക്കും ഇറാൻ തിരിച്ചടിക്കുകയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തിരിച്ചടിയുടെ ആഘാതം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്നും അതിരുകൾക്ക് അപ്പുറത്തേയ്ക്ക് വ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
യുഎസിലുള്ള അവിശ്വാസം മൂലം ഐആർജിസിയും ഭരണകൂടവും വീണ്ടുമൊരു യുദ്ധത്തിനുള്ള രഹസ്യ ശ്രമങ്ങൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ശക്തമായ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും മേഖലയിലെ മറ്റ് അറബ് രാജ്യങ്ങൾക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നത്.
ഇറാനു നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് അമെരിക്കയെ പിന്തിരിപ്പിക്കാൻ ഈ അയൽ രാജ്യങ്ങൾ ഇടപെടും എന്നാണ് ടെഹ്റാൻ കണക്കുകൂട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്‍റെ നിഴലിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.