
മാർക്ക് റുട്ടെ
വാഷിങ്ടൻ: റഷ്യയുമായി വ്യാപരം തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീൽ, ചൈന എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പുണ്ട്. റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിർ പുടിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാർക്ക് റുട്ടെയുടെ പരാമര്‍ശം.
50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിര്‍ത്തുന്നത് നന്നായിരിക്കും.
ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു. 'അതുകൊണ്ട് ദയവായി വ്‌ലാദിമിർ പുടിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നത്. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും'-റുട്ടെ കൂട്ടിച്ചേര്‍ത്തു.