

യുപിയിലെ ബന്ദ സ്വദേശികളായ ജലസേചന വകുപ്പ് മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി
file photo
ലക്നൗ: രാജ്യത്തെ നടുക്കി പീഡന പരമ്പരക്കേസിൽ യുപി സ്വദേശികളായ ദമ്പതികൾക്ക് വധശിക്ഷ. 33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഈ ദൃശ്യങ്ങൾ ഡാർക്ക് വെബ്സൈറ്റ് വഴി 47 രാജ്യങ്ങളിൽ വിൽപന നടത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ. യുപിയിലെ ബന്ദ സ്വദേശികളായ ജലസേചന വകുപ്പ് മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷയ്ക്ക് പുറമേ അതിജീവിച്ച ഓരോ കുട്ടിക്കും പത്തു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത തുക ഇരകൾക്ക് വീതിച്ചു നൽകാനും നിർദേശിച്ചു.
സമാനതകളില്ലാത്ത ദുഷ്ടതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് അപൂർവങ്ങളിൽ അപൂർവം ആണെന്ന് കോടതി പറഞ്ഞു. 2020 ഒക്റ്റോബറിലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കുട്ടികളോടു കാണിച്ച അതിക്രൂരമായ പീഡനങ്ങളാണ് അന്വേഷണത്തിൽ പുറത്തു വന്നത്. പീഡനത്തെ തുടർന്ന് ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പലർക്കും ശാരീരികമായ പരിക്കുകൾക്കു പുറമേ കഠിനമായ മാനസികാഘാതവും ഉണ്ടായി.