കനത്ത പ്രളയ ദുരന്തത്തിന്‍റെ ആഘാതത്തിലും വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ; കാരണമെന്ത്?

രാജ്യത്തെ ആഭ്യന്തര സുരക്ഷാ ഏജൻസികൾക്ക് രക്ഷാപ്രവർത്തനം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് നേപ്പാൾ സർക്കാരിന്‍റെ നിലപാട്
Nepal's Prime Minister Balendra Shah visiting a relief camp.

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

Updated on

കാഠ്മണ്ഡു: കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിന് പിന്നാലെ വിവിധ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത തെരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ. രാജ്യത്തെ ആഭ്യന്തര സുരക്ഷാ ഏജൻസികൾക്ക് രക്ഷാപ്രവർത്തനം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് നേപ്പാൾ സർക്കാരിന്‍റെ നിലപാട്.

ഇന്ത്യ, ചൈന, അമെരിക്ക, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ രക്ഷാസംഘങ്ങളെ അയക്കാമെന്ന് നേപ്പാളിനെ അറിയിച്ചിരുന്നു. എന്നാൽ നേപ്പാൾ സൈന്യം, പൊലീസ്, മറ്റ് ആഭ്യന്തര ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാർ തീരുമാനിച്ചത്.

സഹായം വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമാണെന്നും നിലവിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂർ ഛേത്രി പറഞ്ഞു. നേപ്പാൾ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും ശുപാർശ പരിഗണിച്ചാണ് വിദേശ രക്ഷാസംഘങ്ങളുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

2015ലെ ഭൂകമ്പം നൽകിയ പാഠം

2015ലെ വിനാശകരമായ ഭൂകമ്പത്തിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള രക്ഷാപ്രവർത്തനവും സഹായവും നേപ്പാളിൽ നടന്നിരുന്നു. എന്നാൽ അന്ന് വിദേശ രാജ്യങ്ങളുടെ നിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങളെ ഏകോപിപ്പിക്കുന്നതിൽ വെല്ലുവിളി നേരിട്ടിരുന്നു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വിദേശ രക്ഷാസംഘങ്ങളുടെ സഹായം വേണ്ടെന്ന് ഇപ്പോൾ നേപ്പാൾ സർക്കാർ തീരുമാനം എടുത്തത്.

ബുധനാഴ്ചയുണ്ടായ പ്രളയത്തിൽ ഇതുവരെ 472 പേർ മരിച്ചതായാണ് റിപ്പോർട്ട്. 1,500ലേറെ പേരെ കാണാതായിട്ടുണ്ട്. ചെളിയിലും അവശിഷ്ടങ്ങളിലും രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. ഇതിനിടെ രൂപപ്പെട്ട പുതിയ തടാകങ്ങൾ കൂടുതൽ പ്രളയത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com