

കെ.പി. ശർമ ഒലി
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ. ആറുമാസം മുൻപ് നടന്ന ജെൻസീ പ്രക്ഷോഭത്തിന് പിന്നാലെ ഒളി ഭരണകൂടം നിലം പതിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് അറസ്റ്റ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്ന് ഒലിയെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് വ്യക്തമാക്കി. ഇത് പ്രതികാര നടപടിയല്ലെന്നും രാജ്യത്ത് നീതി നടപ്പാക്കുന്നതിന്‍റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ജെൻസി പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട മനപൂർവമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒലിക്ക് എതിരെ ചുമത്തിയത്. സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ആരംഭിച്ച അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിൽ കുറഞ്ഞത് 77 പേരെങ്കിലും മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.