
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ വ്യക്ത്യധിക്ഷേപവുമായി നെതന്യാഹു
getty images
ടെൽ അവീവ്: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ജൂത സമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ രാഷ്ട്രീയക്കാരനാണ് അൽബനീസ് എന്നായിരുന്നു നെതന്യാഹുവിന്‍റെ വിമർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ വിമർശനം.
ചരിത്രം അൽബനീസിനെ ഓർമിക്കുന്നത് അദ്ദേഹം എന്തായിരുന്നോ അതിന്‍റെ പേരിലായിരിക്കും. ഇസ്രയേലിനെ ഒറ്റുകൊടുക്കുകയും ഓസ്ട്രേലിയയിലെ ജൂതന്മാരെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ രാഷ്ട്രീയക്കാരൻ എന്നായിരുന്നു നെതന്യാഹുവിന്‍റ എക്സിലെ പോസ്റ്റ്.
ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവായ സിംച റോത്ത്മാനെ ഓസ്ട്രേലിയ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് നെതന്യാഹുവിന്‍റെ രൂക്ഷ വിമർശനം. ഇതിനു തിരിച്ചടിയായി പലസ്തീൻ അതോറിറ്റിയിലേയ്ക്കുള്ള ഓസ്ട്രേലിയയുടെ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി.
യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചതു മുതൽ ഓസ്ട്രേലിയയും ഇസ്രയേലും തമ്മിൽ ഭിന്നത രൂക്ഷമായി വരുകയാണ്. ഇസ്രയേലി ഭരണമുന്നണിയിലെ അംഗമായ റോത്ത്മാൻ സന്ദർശനത്തിനു പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് ഓസ്ട്രേലിയ വിസ റദ്ദാക്കുന്നത്. ഓസ്ട്രേലിയൻ ജൂത അസോസിയേഷൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു റോത്ത്മാന്‍റെ സന്ദർശനറെ ലക്ഷ്യം.