സിംഗപ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മെയ് 5നും 11നും ഇടയില്‍ 25,900 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻപുള്ള ആഴ്‌ചയിൽ ഇത് 13,700 കേസുകളായിരുന്നെന്നും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു.
നിലവിൽ കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ അതായത് ജൂണ്‍ പകുതിയോടെ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, സിംഗപ്പൂരിൽ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കോ മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പ്രതിദിന കണക്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നു. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കാനും കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊവിഡ് കേസുകള്‍ ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരുന്നവരുടെ എണ്ണം 500 ആകും. വീണ്ടും ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരിക ആയിരം പേര്‍ക്കാണ്. ഇത് സിംഗപ്പൂരിലെ ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.