

പാക് വ്യോമ മേഖലാ പുനർനിർമാണം ഇന്നും പാതിവഴിയിൽ
file photo
ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത പാക് വ്യോമ താവളം ഉൾപ്പടെയുള്ളവയുടെ പുനർ നിർമാണം ഇപ്പോഴും പെരുവഴിയിൽ. പുനർനിർമാണം പാതി വഴി പോലും എത്തിയിട്ടില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യ പാക്കിസ്ഥാനു നൽകിയ പ്രഹരം എത്ര വലുതാണെന്നു വ്യക്തമാക്കുന്നതാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പൺ സോഴ്സ് ഇന്‍റലിജൻസ് വിദഗ്ധനായ ഡാമിയൻ സൈമൺ പങ്കു വെച്ച ചിത്രങ്ങളാണ് പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിലേതുൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ സേന തകർത്ത പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങൾ ഉൾപ്പടെയുള്ളവയുടെ പുനർനിർമാണം ഇപ്പോഴും നടക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങളും ഡാമിയൻ പങ്കു വച്ചു. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ഇന്ത്യൻ സൈന്യം തകർത്ത മേഖലകളിലെ പുനർനിർമാണം പൂർത്തിയാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. നൂർ ഖാൻ എയർബേസിലെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തുന്ന ചിത്രം ഡാമിയൻ പങ്കിട്ടു. യുദ്ധത്തിൽ വിജയം അവകാശപ്പെടുന്ന പാക്കിസ്ഥാന്‍റെ യഥാർഥ അവസ്ഥയാണ് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നത്.
പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങൾ ഉൾപ്പടെയുള്ളവയുടെ പുനർനിർമാണം ഇപ്പോഴും നടക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രം
Open Source Intelligence Expert Damian Simon
ഓപ്പറേഷൻ സിന്ദൂറിനിടെ കിരാന ഹിൽസിലെ പാക് ആണവായുധ കേന്ദ്രത്തിൽ ഇന്ത്യ ആക്രമണം നടത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്തതും ഒസിഎൻടി വിദഗ്ധൻ ഡാമിയൻ സൈമണായിരുന്നു. അദ്ദേഹം പറയുന്നത് അനുസരിച്ച് റാവൽ പിണ്ടിയിലെ നൂർഖാൻ എയർബേസിൽ ഇപ്പോഴും നിർമാണം നടക്കുകയാണ്. കഴിഞ്ഞ 16 ന് എക്സിൽ ഇത് സംബന്ധിച്ച് ഒരു ചിത്രവും സൈമൺ പോസ്റ്റ് ചെയ്തു.
വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ തകർന്ന ഹാംഗറിന്‍റെ അറ്റകുറ്റപ്പണികൾ ഇപ്പോഴും നടന്നു വരികയാണ്. മേൽക്കൂര പൊളിച്ചു മാറ്റുന്നു. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് റാവൽ പിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളം എന്നിവ കൂടാതെ മുരിദ്, റഫീഖി, മുഷാഫ്, ബൊളാരി, ഖാദ്രിം, സിയാൽകോട്ട്, സുക്കൂർ എന്നിവിടങ്ങളിലും ഇന്ത്യൻ സൈന്യം കനത്ത നാശം വരുത്തിയെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.