

ഖമെയ്നിയുടെ മകന് വിദേശരാജ്യങ്ങളിൽ കോടാനുകോടിയുടെ സമ്പത്ത്
file photo
ടെഹ്റാൻ: നാണയപ്പെരുപ്പത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ഇറാനിൽ ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമെയ്നിയുടെ മകന് വിദേശ രാജ്യങ്ങളിൽ കോടാനുകോടികളുടെ സ്വത്തും വ്യാപാര സംവിധാനങ്ങളുമെന്ന റിപ്പോർട്ട് പുറത്തായി. യുകെയിൽ അതിസമ്പന്നർ താമസിക്കുന്ന ബില്യണെയർ റോയിൽ വീടുകളും യൂറോപ്പിലെ വമ്പൻ ഹോട്ടലുകൾ ദുബൈയിലെ ആഡംബര വില്ലകൾ തുടങ്ങിയവ ഉൾപ്പടെയുള്ള കോടികളുടെ ആസ്തികൾ ആയത്തുള്ള ഖമെയ്നിയുടെ മകനായ മോജ്തബ ഖമെയ്നിക്ക് ഉണ്ടെന്ന റിപ്പോർട്ട് പുറത്തു കൊണ്ടു വന്നത് ബ്ലൂം ബെർഗാണ്.
ലണ്ടനിലെ ഒരു വസ്തു മാത്രം 2014ൽ 33.7 ദശലക്ഷം യൂറോയ്ക്കാണ് വാങ്ങിയത്. ഈ ആസ്തികളെല്ലാം അലി അൻസാരി എന്ന ഇറാനിയൻ ബിസിനസുകാരനുമായി ബന്ധപ്പെട്ടതാണ്. ഷെൽ കമ്പനികൾ വഴിയാണ് ഈ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. ടെഹ്റാൻ മുതൽ ദുബൈ വരെയും ഫ്രാങ്ക്ഫർട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഈ കമ്പനികളുടെ രേഖകളിൽ ഒന്നും മോജ്തബയുടെ പേര് ഉൾപ്പെടുന്നില്ലെന്നും ഇടപാടുകൾക്കു പിന്നിൽ ഇദ്ദേഹമാണെന്നും വ്യക്തമായതായി രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
ഇറാനിലെ എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന പണമാണ് ഇത്തരത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഉൾപ്പടെ ബിസിനസ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. ബ്രിട്ടൻ, സ്വിറ്റ്സർലണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകൾ വഴിയാണ് ഈ പണം ക്രയവിക്രയം നടത്തുന്നതെന്നും അലി അൻസാരി എന്ന ഇറാൻകാരന്‍റെ പേരിലാണ് ഇത്തരം പണമിടപാടെന്നും ബ്ലൂംബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ മോജ്തബ ഖമെയ്നിയുമായി തനിക്കു വ്യക്തിപരമോ സാമ്പത്തികമോ ആയ യാതൊരു ബന്ധവുമില്ലെന്ന് അൻസാരി പ്രതികരിച്ചു. വിദേശത്തുള്ള ഈ ആഡംബര സൗകര്യങ്ങൾ കുടുംബ നേരിട്ട് ഉപയോഗിക്കുന്നതിന് തെളിവില്ലെങ്കിലും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ വൻ സമ്പത്ത് ഇറാൻ ഭരണകൂടത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ഇറാനിലെ സാധാരണ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും പണപ്പെരുപ്പത്തിലൂടെയും കടന്നുപോകുമ്പോഴാണ് ഭരണാധികാരികളുടെ മക്കള്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
56 കാരനായ മോജ്തബ ഖമെയ്നി പിതാവ് ആയത്തുള്ള അലി ഖമെയ്നിക്ക് ശേഷം ഇറാന്‍റെ പരമോന്നത നേതാവാകാന്‍ സാധ്യതയുള്ള ആളാണ്.