രാജ്യംവിട്ടോടാൻ നിർബന്ധിതരായവരുടെ എണ്ണം റെക്കോഡ് ഉയരത്തിൽ

രാജ്യംവിട്ടോടാൻ നിർബന്ധിതരായവരുടെ എണ്ണം റെക്കോഡ് ഉയരത്തിൽ

അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ സമ്പന്നരാജ്യങ്ങളെക്കാൾ കൂടുതൽ വിശാല മനസ്‌കത കാട്ടിയത് താരതമ്യേന ദരിദ്രമായ രാജ്യങ്ങളാണെന്നും യുഎന്‍എച്ച്ആര്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
Published on

ജനീവ: തങ്ങളുടേതല്ലാത്ത കാരണത്താൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച്, രാജ്യം തന്നെ വിട്ട് പലായനം ചെയ്യാൻ നിര്‍ബന്ധിതരായവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം റെക്കോഡ് ഉയരത്തിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോർട്ട്.

അതേസമയം, അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ സമ്പന്നരാജ്യങ്ങളെക്കാൾ കൂടുതൽ വിശാല മനസ്‌കത കാട്ടിയത് താരതമ്യേന ദരിദ്രമായ രാജ്യങ്ങളാണെന്നും യുഎന്‍എച്ച്ആര്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ശക്തമായ പലായനം സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്നാണ് വര്‍ധിച്ചത്. 110 മില്യന്‍ ആളുകള്‍ കഴിഞ്ഞ വര്‍ഷം ഇവയടക്കം പല കാരണങ്ങളാല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.9 കോടി ആളുകളാണ് 2022ല്‍ അധികമായി പലായനം ചെയ്തത്. യുദ്ധം അടക്കമുള്ള അക്രമ സംഭവങ്ങള്‍ കാരണം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ കണക്ക് മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാനവകുലമാകെ നേരിടുന്ന ദുരന്തമെന്നാണ് യുഎന്‍എച്ച്‌സിആര്‍ വക്താവ് ക്രിസ് മെല്‍സര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലേറെയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിമുഖത കാട്ടുകയാണ്. പലായനം ചെയ്യുന്നവര്‍ ഭൂരിപക്ഷവും എത്തിച്ചേരുന്നത് തൊട്ടടുത്ത അയല്‍ രാജ്യങ്ങളില്‍ തന്നെയായിരിക്കും. അവിടെയും സ്ഥിതി അത്ര മെച്ചമൊന്നുമല്ലെങ്കിലും പൊതുവില്‍ അഭയാര്‍ഥികളെ കൂടുതലായി സ്വീകരിച്ചിട്ടുള്ളത് താരതമ്യേന ദരിദ്രമായ രാജ്യങ്ങള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറുന്നു.

ആഗോള തലത്തില്‍ ആഭ്യന്തര ഉത്പാദനം 1.3 ശതമാനം മാത്രമുള്ള 46 അവികസിത രാജ്യങ്ങളാണ് ആകെ അഭയാര്‍ഥികളില്‍ ഇരുപതു ശതമാനം പേരെയും സ്വീകരിച്ചിരിക്കുന്നത്.

രാജ്യം വിട്ടുപോയ 3,39,000 അഭയാര്‍ഥികള്‍ 38 രാജ്യങ്ങളിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. വീടുപേക്ഷിച്ച് രാജ്യത്തിനുള്ളഇല്‍ തന്നെ അഭയാര്‍ഥികളായവരില്‍ 57 ലക്ഷം ആളുകളും കഴിഞ്ഞ വര്‍ഷം തിരികെ സ്വന്തം സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com