മാപ്പു പറയില്ല: ട്രംപ്
FILEPHOTO
ഒബാമയ്ക്കെതിരെ വംശീയാധിക്ഷേപ വീഡിയോ പൂർണമായും കണ്ടില്ല, മാപ്പു പറയില്ല: ട്രംപ്
വാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കും ഭാര്യയ്ക്കുമെതിരെ വംശീയ വിദ്വേഷം നിറഞ്ഞ വീഡിയോ തന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ മാപ്പ് പറയില്ലെന്ന പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് താൻ പൂർണമായി കണ്ടിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ട്രംപ് ആവർത്തിച്ചു.
മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെയും തല കുരങ്ങുകളുടെ ശരീരത്തോട് ചേർത്തു ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് ട്രംപിന്‍റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വീഡിയോയുടെ ആദ്യഭാഗം മാത്രമേ താൻ കണ്ടുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ സംപ്രേക്ഷണം ചെയ്തതിൽ ക്ഷമ ചോദിക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ ക്ഷമ ചോദിക്കില്ലെന്നും വീഡിയോയിലെ വംശീയ ഭാഗത്തെ താൻ അപലപിക്കുന്നതായും ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.44 ന് പ്രസിഡന്‍റിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കു വച്ച വീഡിയോ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റ് ഹൗസ് നീക്കം ചെയ്തതായി അറിയിച്ചു.

