
പൊണ്ണത്തടിക്കാർക്ക് കൂടുതൽ ചാർജ്: സൗത്ത് വെസ്റ്റ് എയർലൈൻസ്
file photo
ന്യൂയോർക്ക്: പൊണ്ണത്തടിയുള്ള യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നയവുമായി സൗത്ത് വെസ്റ്റ് എയർലൈൻസ്. 2026 ജനുവരി 27 മുതൽ ഈ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമപ്രകാരം, ശരീര വലിപ്പം കാരണം ഒരു സീറ്റിൽ ഒതുങ്ങാത്ത യാത്രക്കാർക്ക് അധിക ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടി വരും. വിവിധ യാത്രാനുകൂല്യങ്ങളോടെ കുറഞ്ഞ നിരക്കിൽ യാത്ര നൽകിയിരുന്ന വിമാന സർവീസായ സൗത്ത് വെസ്റ്റ് എയർലൈൻസ് അടുത്തിടെയായി തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തി തുടങ്ങിയിരുന്നു. അസൈൻഡ് സീറ്റിങ് സമ്പ്രദായം, ബാഗേജ് ഫീസ് എന്നിവ അവയിൽ ചിലതാണ്. ഇത് ഉപഭോക്താക്കളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു.
ഇതു വരെ, യാത്രക്കാർക്ക് സൗജന്യമായി അധിക സീറ്റ് വിമാനത്താവളത്തിൽ വച്ച് ആവശ്യപ്പെടാനോ, രണ്ടാമത്തെ ടിക്കറ്റ് നേരത്തെ എടുത്ത് പിന്നീട് റീഫണ്ട് വാങ്ങിക്കാനോ പറ്റുമായിരുന്നു. പുതിയ നയമനുസരിച്ച്, വിമാനത്തിൽ ഒരു സീറ്റെങ്കിലും ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ മാത്രമേ രണ്ടാമത്തെ സീറ്റിന് റീഫണ്ട് ലഭിക്കൂ. യാത്രക്കാർ വിമാനയാത്ര കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ റീഫണ്ടിനായി അപേക്ഷിക്കേണ്ടതുണ്ട്.
ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അമെരിക്കയിലെ ഫാറ്റ് ആക്റ്റിവിസ്റ്റ് ഓർഗനൈസേഷന്‍. പൊണ്ണത്തടിക്കാർക്ക് വിമാനയാത്രക്ക് ആകെ പ്രതീക്ഷയായിരുന്ന വിമാന സർവീസായിരുന്നു സൗത്ത് വെസ്റ്റ് എന്നും ആ പ്രതീക്ഷയും ഇപ്പോൾ നശിച്ചെന്നുമാണ് അവർ പരിതപിക്കുന്നത്. മറ്റ് അമെരിക്കൻ വിമാന സർവീസുകളായ ഡെൽറ്റ, അമെരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ എന്നിവയെക്കാൾ ലളിതമാണ് ഈ നയങ്ങൾ എന്നു സമ്മതിച്ചു കൊണ്ടാണ് പൊണ്ണത്തടിക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് രസകരം.