
ആറു മാസത്തിനിടെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തത് 4.6 കോടി യാത്രക്കാരെ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ മികച്ച നേട്ടമുണ്ടാക്കി. 2025ന്‍റെ ആദ്യ പകുതിയിൽ 4.6 കോടി യാത്രക്കാരെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തു. വാർഷികാടിസ്ഥാനത്തിലുള്ള വർധന 2.3%.
ഈ വർഷം ആദ്യ പാദത്തിൽ 2.25 കോടി യാത്രക്കാരിലൂടെ 3.1% വർധന രേഖപ്പെടുത്തിയെന്ന് എയർപോർട്ട് അഥോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ ഏറ്റവും തിരക്കേറിയ മാസമായ ഏപ്രിലിൽ മാത്രം 80 ലക്ഷം പേരാണ് യാത്ര ചെയ്തത്.
ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ദുബായ് വിമാനത്താവളം ആകെ 2,22,000 വിമാന സർവീസുകൾ നടത്തി. ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 2,54,000 ആയിരുന്നു. ഇതേ കാലയളവിൽ മൊത്തം 4.18 കോടി ബാഗുകളായിരുന്നു കൈകാര്യം ചെയ്തത്.
91% ബാഗുകൾ 45 മിനിറ്റിനുള്ളിൽ യാത്രക്കാർക്ക് എത്തിക്കാൻ സാധിച്ചു. ബാഗുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ നിരക്ക് വളരെ കുറവായിരുന്നു. 1,000 യാത്രക്കാർക്ക് വെറും 2 ബാഗുകൾ എന്ന നിലയിലായിരുന്നു ഇത്. 2024ലെ ആഗോള ശരാശരിയായ 6.3നെക്കാൾ മികച്ചതാണ് ഇത്.