

കരോലിന്‍ ലെവിറ്റ്
ട്രംപിന്‍റെ രണ്ടാം ഭരണകാലത്തിന്‍റെ തുടക്കത്തിൽ ചുമതലയേറ്റ ലെവിറ്റ് ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന കരോളിൻ ലെവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞഉ. വ്യാഴാഴ്ചയായിരുന്നു ലെവിറ്റിന്‍റെ അവസാന ഔദ്യോഗിക ദിനം. എന്നാല്‍ പകരം ആരെത്തുമെന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല.
ട്രംപിന്‍റെ രണ്ടാം ഭരണകാലത്തിന്‍റെ തുടക്കത്തിൽ ചുമതലയേറ്റ ലെവിറ്റ് ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളെയും ശക്തമായി പ്രതിരോധിച്ചതിന് വൈറ്റ് ഹൗസ് ലെവിറ്റിനെ പ്രശംസിച്ചു. ”വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍” എന്നാണ് ട്രംപ് ലെവിറ്റിനെ വിശേഷിപ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊരാളായി ലെവിറ്റ് മാറിയിരുന്നു. ഭരണകൂടത്തിന് അനുകൂലമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്തകളെ വൈറ്റ് ഹൗസ് ബ്രീഫിങ് റൂമില്‍ തന്നെ ശക്തമായി ചോദ്യം ചെയ്യുന്നതായിരുന്നു അവരുടെ രീതി. മാധ്യമപ്രവര്‍ത്തകരുമായുള്ള ചില ഏറ്റുമുട്ടലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറമെ പോഡ്കാസ്റ്റുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയവയ്ക്കും വൈറ്റ് ഹൗസ് ബ്രീഫിങ്ങുകളില്‍ അവസരം നല്‍കിയത് ലെവിറ്റിന്‍റെ കാലയളവിലെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിങ് റൂമിലെ പതിവ് ഇരിപ്പിട, ചോദ്യക്രമങ്ങളിലും ഇതോടെ മാറ്റമുണ്ടായി. കുടിയേറ്റം, സമ്പദ് വ്യവസ്ഥ, വ്യാപാരം, വിദേശനയം, ട്രംപിന്‍റെ മാധ്യമ തര്‍ക്കങ്ങള്‍ എന്നിവയായിരുന്നു ലെവിറ്റിന്‍റെ ബ്രീഫിങ്ങുകളിലെ പ്രധാന വിഷയങ്ങള്‍.
ലെവിറ്റിന്‍റെ പിന്‍ഗാമിയെ സംബന്ധിച്ച പ്രഖ്യാപനം വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. അടുത്ത പ്രസ് സെക്രട്ടറിയുടെ നിയമനത്തിനോ ആദ്യ വാര്‍ത്താസമ്മേളനത്തിനോ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന ലെവിറ്റ് പിന്നീട് റിപ്പബ്ലിക്കന്‍ പ്രതിനിധി എലീസ് സ്റ്റെഫാനിക്കിന്‍റെ മ്മ്യൂണിക്കേഷന്‍സ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിരുന്നു.
2024 നവംബറില്‍ ട്രംപ് അവരെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് 2025 ജനുവരിയില്‍ ജോ ബൈഡന്‍ ഭരണകൂടത്തിലെ പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറിന് പകരക്കാരിയായി ചുമതലയേല്‍ക്കുകയായിരുന്നു.