ഒസ്മാൻ ഹാദിയുടെ കൊലപാതകം; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റാണ് ഹാദി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ
osman hadi death case updates

ഒസ്മാൻ ഹാദി

Updated on

ധാക്ക: ബംഗ്ലാദേശിലെ ജെൻ സി നേതാവ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റാണ് ഹാദി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

മുഖംമൂടി വച്ചവരാണ് വെടിയുതിർത്തത്. ഹാദിയുടെ തലയിലാണ് വെടിയേറ്റത്. ആരോഗ്യനില അതീവ ഗുരുതരമായതോടെ കൂടുതൽ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.

ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസാണ് ഹാദിയുടെ വിയോഗവർത്ത ജനങ്ങളെ അറിയിച്ചത്. പിന്നാലെ തന്നെ ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ജതിയ ഛത്ര ശക്തി എന്ന വിദ്യാർഥി സംഘടന നടത്തിയ വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ ഹാദി മുൻനിരയിലുണ്ടായിരുന്നു. 2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി.

ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ‍്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഫൈസൽ കരീം മസൂദ് രാജ‍്യം വിട്ട് പോയതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഫൈസൽ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി രഹസ‍്യാനേഷണ ഏജൻസികളും പൊലീസും ശ്രമം തുടരുകയാണെന്നും അഡീഷണൽ ഇൻസ്പെക്റ്റർ ഖണ്ഡേക്കർ റഫീഖുൽ ഇസ്ലാം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com