

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ ഡിസംബർ പത്തു മുതൽ
symbolic
ന്യൂഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്‍റെ ആദ്യ ഘട്ട ചർച്ചകൾ ഡിസംബർ പത്തു മുതൽ തുടങ്ങുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.കരാറിന്‍റെ പ്രഥമ ഭാഗം ഉടൻ തന്നെ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. അതിനാൽ ഈ കൂടിക്കാഴ്ച അത്യന്തം നിർണായകമാണ്. മൂന്നു ദിവസം നീളുന്ന ചർച്ചകൾ ഡിസംബർ പത്തിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഇത് ഔദ്യോഗികമായ ഒരു റൗണ്ട് ചർച്ചയല്ലെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
അമെരിക്കൻ സംഘത്തെ നയിക്കുന്നത് ഡെപ്യൂട്ടി യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് റിക്ക് സ്വിറ്റ്സർ ആണ്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിന്‍റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയും പിഴയും ഏർപ്പെടുത്തിയ ശേഷം അമെരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തുന്ന രണ്ടാം സന്ദർശനമാണിത്.
കഴിഞ്ഞ സെപ്റ്റംബർ 16 നാണ് അവർ ആദ്യം വന്നത്. സെപ്റ്റംബർ 22 ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഒരു ഔദ്യോഗിക സംഘത്തെ നയിച്ച് അമെരിക്ക സന്ദർശിച്ചിരുന്നു. അതിനു മുമ്പ് മേയ് മാസത്തിലും അദ്ദേഹം വാഷിങ്ടണിൽ എത്തിയിരുന്നു. അമെരിക്കൻ ഭാഗത്ത് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ദക്ഷിണേഷ്യ-മധ്യേഷ്യ അസിസ്റ്റന്‍റ് യുഎസ്ടിആർ ബ്രെൻഡൻ ലിഞ്ചും ഇന്ത്യൻ ഭാഗത്ത് വാണിജ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ദർപ്പൺ ജെയിനുമാണ്.