

കീവിൽ കനത്ത മിസൈൽ-ഡ്രോൺ വർഷം
file photo
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച പുലർച്ചെ റഷ്യയുടെ വൻ സൈനിക ആക്രമണം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ് കീവിനെ ലക്ഷ്യം വയ്ക്കുന്നത്.
അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള നിർണായക ചർച്ചയ്ക്കായി യുക്രെയ്നിയൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി യുഎസിലേയ്ക്കു തിരിക്കാനിരിക്കെയാണ് റഷ്യൻ ആക്രമണം എന്നത് ശ്രദ്ധേയമാണ്. നാലു വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയെ കുറിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കെ കീവിനു മേൽ സമ്മർദ്ദം ചെലുത്തുകയാണ് റഷ്യൻ തന്ത്രം.
നഗരത്തിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. കനത്ത മിസൈൽ ആക്രമണത്തെ തുടർന്ന് കീവിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങിയതോടെ ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടി. അമെരിക്കൻ മധ്യസ്ഥതയിൽ തയാറാക്കിയ സമാധാന പദ്ധതിയെ അട്ടിമറിക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതായി വെള്ളിയാഴ്ച റഷ്യ ആരോപിച്ചു.