

ഖത്തറിൽ അമെരിക്കയുടെ വ്യോമ പ്രതിരോധ മിസൈൽ വിന്യാസം
file photo
ടെഹ്റാൻ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ ഖത്തറിൽ കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ വിന്യസിച്ച് അമെരിക്ക. ഇതോടെ മിഡിൽ ഈസ്റ്റ് കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഇറാൻ യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു കാര്യം യുഎസ്-ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി വിലയിരുത്താൻ നടത്തുന്ന ഇസ്രയേൽ-യുഎസ് ചർച്ചയാണ്. നെതന്യാഹുവും ട്രംപും തമ്മിലായിരിക്കും ചർച്ച. ഖത്തറിലെ അൽ ഉദൈദ് സൈനിക കേന്ദ്രത്തിൽ യുഎസ് കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ സ്ഥാപിച്ചതായി വാർത്തകൾ പുറത്തു വന്നു.
ട്രക്കുകളിൽ സ്ഥാപിച്ച പാട്രിയറ്റ് മിസൈൽ ലോഞ്ചറുകളാണ് വിന്യസിച്ചിരിക്കുന്നത്. യുഎസ് ആക്രമണം ഉണ്ടായാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.നിലവിൽ നടക്കുന്ന ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പൽ അയയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.പശ്ചിമേഷ്യയിൽ നിലവിൽ യുഎസ് എസ് അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് എത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് മറ്റൊരു കപ്പൽ കൂടി അയയ്ക്കുമെന്ന് ട്രംപ് സൂചന നൽകിയത്.