ന്യൂഡൽഹി: സുരക്ഷാ കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കാമെന്നും അതിർത്തി സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാമെന്നും പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ. ബലൂചിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടതോടെ നടത്തിയ ചർച്ചയിലാണു സമാധാനത്തിന് നീക്കം.
പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹ്യാനും നടത്തിയ ചർച്ചയിൽ ധാരണയായെന്ന് ഇസ്‌ലാമാബാദ് അറിയിച്ചു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഭീകരകേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയതോടെയാണ് അതിർത്തിയിൽ സംഘർഷം രൂപംകൊണ്ടത്. തിരിച്ചടിയായി പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിൽ 9 പേർ മരിച്ചു. ഇതോടെയാണ് ഇരുരാജ്യങ്ങളും സമാധാന ചർച്ച നടത്തിയത്.