
ജനറൽ മൈക്കിൽ കുറില്ലയോടൊപ്പം അസിം മുനീർ
photo credit: X
വാഷിങ്ടൺ: ഇന്ത്യക്കെതിരേ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ. പാക്കിസ്ഥാൻ ഒരു ആണവ രാഷ്ട്രമാണെന്നും രാജ്യത്തിന്‍റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്കു തള്ളി വിടാൻ തങ്ങൾ മടിക്കില്ലെന്നും അസിം മുനീർ പറഞ്ഞു.
അമെരിക്കൻ സന്ദർശനത്തിനിടെ ഫ്ലോറിഡയിലെ ടാമ്പയിൽ വ്യവസായി അദ്നാൻ അസദ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ വച്ചാണ് അസീം ഇന്ത്യക്കെതിരേ ഭീഷണി ഉയർത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്‍റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൽ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ അമെരിക്കയിൽ എത്തിയതായിരുന്നു പാക് സൈനിക മേധാവി.
സിന്ധു നദീ ജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യൺ ജനങ്ങളെ അപകടത്തിൽ ആക്കിയേക്കാം എന്നും അസീം മുനീർ പറഞ്ഞു. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ടു നിർമിച്ചാൽ പത്തു മിസൈലുകളുപയോഗിച്ച് തങ്ങളതു തകർക്കുമെന്നും പാക്കിസ്ഥാനു മിസൈലുകൾക്കു ക്ഷാമമില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയും ഭീഷണി തുടർന്നാൽ പാക്കിസ്ഥാൻ ആണവായുധങ്ങൾ പ്രയോഗിക്കും. ഇന്ത്യയ്ക്കു വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കൻ
ഇന്ത്യയിലാകും പാക്കിസ്ഥാൻ ആദ്യം ആക്രമണം അഴിച്ചു വിടുക. തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും മുനീർ വിശദീകരിച്ചു. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമെരിക്കയിൽ സന്ദർശനം നടത്തുന്നത്. അസീം പാക് രാഷ്ട്രീയത്തിൽ കൂടുതൽ സുപ്രധാന പദവിയിലേയ്ക്ക് എത്തുമെന്ന പ്രചരണം സജീവമാകുന്നതിനിടെയാണ് ഇത്തരത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത്.