

പാക്കിസ്ഥാൻ ശ്രീലങ്കയ്ക്കു നൽകിയ കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ.
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റും പ്രളയവും സൃഷ്ടിച്ച ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ശ്രീലങ്കയ്ക്ക് ദുരിതാശ്വാസമായി പാക്കിസ്ഥാൻ നൽകിയത് പഴകിയ ഭക്ഷ്യവസ്തുക്കൾ. പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം തന്നെ ഇതിനു തെളിവായി.
ദുരിതാശ്വാസ സഹായമായി ശ്രീലങ്കയ്ക്കു നൽകുന്നുവെന്ന കുറിപ്പോടെ പാക് ഹൈക്കമ്മിഷൻ പങ്കുവച്ച ചിത്രത്തിലെ പാക്കറ്റുകളിൽ 2024 ഒക്റ്റോബർ ആണ് എക്സ്പയറി ഡേറ്റ്.
ദുരന്തത്തിന്‍റെ ഇരകളോടുള്ള അവഹേളനമാണു പാക് നടപടിയെന്നു പരക്കെ വിമർശനമുയർന്നു. ഉപയോഗയോഗ്യമല്ലാതെ കെട്ടിക്കിടന്ന പാഴ്‌വസ്തുക്കൾ പാക്കിസ്ഥാൻ ശ്രീലങ്കയിലേക്കു തള്ളുകയാണെന്നു സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ശ്രീലങ്കൻ ഭരണകൂടം പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ചതായാണു റിപ്പോർട്ട്.
ഇതാദ്യമല്ല, പഴകിയ വസ്തുക്കൾ ദുരിതാശ്വാസമെന്ന പേരിൽ പാക്കിസ്ഥാൻ മറ്റു രാജ്യങ്ങൾക്കു നൽകുന്നത്. 2021ൽ അഫ്ഗാനിസ്ഥാന് ഭൂകമ്പ ദുരിതാശ്വാസമായി പഴകിയ ഗോതമ്പ് നൽകിയത് താലിബാന്‍റെ രൂക്ഷ വിമർശനത്തിനു കാരണമായിരുന്നു. ഭൂകമ്പമുണ്ടായ നേപ്പാളിലേക്ക് ബീഫ് ഉൾപ്പെട്ടെ ഭക്ഷ്യസാമഗ്രികൾ അയച്ചതും വിമർശിക്കപ്പെട്ടു.
ഓപ്പറേഷൻ സാഗർ ബന്ധുവിന് കീഴിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് 53 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ നേതൃത്വം നൽകുകയും ചെയ്തു. ഇതേത്തുടർന്നു സ്വന്തം സ്വാധീനം ഉറപ്പിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമമാണ് അന്താരാഷ്‌ട്ര തലത്തിൽ നാണക്കേടായത്.