ലഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ (imran khan ) തെഹ്രീക് ഇ ഇൻസാഫ് (Tehreek-e-Insaf) പാർട്ടിയെ നിരോധിക്കാൻ നീക്കം. ഇതു സംബന്ധിച്ചു വിദഗ്ധരോട് നിയമോപദേശം തേടുമെന്നു പാകിസ്ഥാൻ മന്ത്രി റാണാ സനുളള അറിയിച്ചു. ഇമ്രാന്‍റെ ലഹോർ വസതിയിൽ നിന്നും ആയുധങ്ങളും പെട്രോൾ ബോംബുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചതിന്‍റെ പിൻബലത്തിലാണ് ഈ നീക്കം.
ഒരു തീവ്രവാദ സംഘടന എന്ന നിലയിൽ ഇമ്രാന്‍റെ പാർട്ടിയെ മുദ്ര കുത്താനുള്ള തെളിവുകൾ ലഭിച്ചുവെന്നാണു പൊലീസിന്‍റെ അവകാശവാദം. കഴിഞ്ഞദിവസം ലഹോറിൽ നിന്നും ഇസ്ലാമാബാദിലേക്കു കോടതിയിൽ ഹാജരാകാനായി ഇമ്രാൻ പോയപ്പോൾ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയെന്നാണു പൊലീസ് പറയുന്നത്. വാതിൽ തകർത്താണ് പൊലീസ് വസതയിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ലഹോർ വസതിയിൽ പൊലീസും പാർട്ടി അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് പ്രവേശിക്കുന്നതു തടയാൻ പ്രവർത്തകർ ശ്രമിച്ചതാണു സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ അറുപതിലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അമെരിക്കയും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് താൻ അധികാരത്തിൽ നിന്നും പുറത്തായതെന്നാണ് ഇമ്രാൻ ഖാന്‍റെ വാദം.