

ഖവാജ ആസിഫ്
ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടായി ഭീകരരെ പിന്തുണയ്ക്കുകയും പണം നൽകുകയും ചെയ്യുന്നുണ്ടെന്നു പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ. യുഎസിനു വേണ്ടിയാണ് ഈ നീചപ്രവൃത്തി ചെയ്യുന്നത്.
ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കു വേണ്ടിയും ചെയ്തിട്ടുണ്ട്. അതു തെറ്റായിരുന്നു. അതുകൊണ്ടു ഞങ്ങൾ അനുഭവിച്ചു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങൾ ചേർന്നിരുന്നില്ലെങ്കിൽ, പാക്കിസ്ഥാന്‍റെ ട്രാക്ക് റെക്കോഡ് കുറ്റമറ്റതായേനെയെന്നും ആസിഫ്.
ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്‌തതിന്‍റെ വലിയൊരു ചരിത്രം പാക്കിസ്ഥാനുണ്ടെന്നു സമ്മതിക്കുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു പാക് മന്ത്രിയുടെ മറുപടി.
ഇന്ത്യയുമായി തുറന്ന യുദ്ധത്തിനുള്ള സാധ്യതയും ആസിഫ് തള്ളിക്കളയുന്നില്ല. പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഭീകരരെ പിന്തുണയ്ക്കുന്നുണ്ടെന്ന പാക് മന്ത്രിയുടെ തുറന്നുപറച്ചിൽ.