
ന്യൂഡൽഹി: ഇന്ത്യയും ക്യാനഡയും തമ്മിസുള്ള നയതന്ത്ര തർക്കത്തിൽ ക്യാനഡയെ അനുകൂലിച്ച് പാക്കിസ്ഥാൻ. ഇന്ത്യ സ്ഥിരമായി തങ്ങളുടെ രാജ്യത്ത് ചെയ്യുന്നതു തന്നെയാണ് ക്യാനഡയിലും പോയി ചെയ്തതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വിഘടനവാദിയുടെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്‍റുകളാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.
അഭിപ്രായ ഭിന്നതയുടെ സാഹചര്യത്തിൽ ക്യാനഡയും ഇന്ത്യയും സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. അതിനു പുറകേയാണ് ഇന്ത്യ വിസ സേവനവും നിർത്തി വച്ചിരിക്കുന്നത്.ക്യാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്‍റർനാഷണൽ തങ്ങളുടെ വെബ്സൈറ്റ് വഴി വിസ നൽകുന്നത് നിർത്തി വച്ചതായി അറിയിച്ചുണ്ട്. പ്രവർത്തനപരമായ പ്രശ്നങ്ങളാണ് സേവനം നിർത്തിവച്ചതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.